മാതൃകാ ഹൈന്ദവ ഭവനം എങ്ങനെ?


ഓരോ ഹൈന്ദവഭവനവും വാസ്തുവിദ്യ അനുസരിച്ച് പണിയേണ്ടതാണ്. വീടുപണി ആരംഭിക്കുന്നതിന് മുമ്പ് ഭൂമിപൂജ നടത്തണം.

ഗൃഹപ്രവേശനത്തിന് നല്ല ദിവസം നോക്കുന്നതോടൊപ്പം തന്നെ ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ യഥാവിധിയുള്ള പൂജകളും കഴിക്കണം.

നിലവിളക്ക് ഉണ്ടായിരിക്കണം. രാവിലെ കിഴക്കോട്ടും വൈകുനേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ടുതിരി വീതമിട്ട് നിലവിളക്ക് തെളിയിക്കണം.

വീടിന്റെ ഉമ്മറത്തെ വാതിലിനുനേരെ ഒരു തുളസിത്തറ ഉണ്ടായിരിക്കണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. രണ്ടുനേരവും വെള്ളമൊഴിച്ച് സംരക്ഷിക്കണം.

രാമായണം, മഹാഭാരതം, ഭഗവത്ഗീത, ദേവീമാഹാത്മ്യം, മഹാ ഭാഗവതം, മറ്റു പുരാണങ്ങൾ തുടങ്ങിയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഗ്രന്ഥങ്ങളെല്ലാം വീട്ടിൽ സൂക്ഷിക്കുകയും പാരായണം ചെയ്യുകയും വേണം.

തടിയിൽ നിർമ്മിച്ച് പിച്ചളകൊണ്ട് കെട്ടിയ ഒരു പറ, ഒരു ആവണപ്പലക, ചന്ദനം അരച്ചെടുക്കാൻ ഒരു ചാണ, നിലവിളക്ക് തെളിയിക്കാൻ അലക്കി ശുദ്ധമാക്കിയ തുണി, നെല്ല് തുടങ്ങിയവ എപ്പോഴും വീട്ടിലുണ്ടായിരിക്കണം.

സൂര്യോദയത്തിന് മുൻപേ ഉറക്കമുണരുക. (ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നതാണ് ഉത്തമം)

ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും ദേവതാസ്മരണം നടത്തുക. 

വെള്ളവും ആഹാരസാധനങ്ങളും പാഴാക്കരുത്.

പൂജാമുറി ഉണ്ടാകണം. അല്ലെങ്കിൽ യോഗ്യമായൊരു സ്ഥലം അതിനായി നീക്കിവയ്ക്കണം.

.കഴിയുന്നത്ര  ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തണം.

ക്ഷേത്രദർശനം നടത്തുമ്പോൾ ലഭിക്കുന്ന ചന്ദനം, ഭസ്മം കുങ്കുമം മുതലായ പ്രസാദവസ്തുക്കൾ പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ സൂക്ഷിച്ച് വയ്ക്കുകയും ഇത് ക്ഷേത്രദർശനത്തിന് സാധിക്കാത്ത ദിവസങ്ങളിൽ കുളികഴിഞ്ഞശേഷം അണിയുകയും ചെയ്യാം.

ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദവസ്തുക്കളും, പൂജാ സംബന്ധമായ മറ്റേതു വസ്തുക്കളും ഉപയോഗശൂന്യമായാൽ ഒഴുകുന്ന ജലത്തിൽ ഒഴുക്കിക്കളയാം.

ലളിതമായ വൃത്തിയുള്ള വസ്ത്രം ധരിക്കുക. നാം മലയാളികൾ കഴിയുന്നത്ര സമയങ്ങളിൽ കേരളീയ വസ്ത്രം ധരിക്കണം. ഇത് നമ്മുടെ കുടുംബാന്തരീക്ഷം കൂടുതൽ ഐശ്വര്യ പൂർണ്ണമാക്കും.

കഴിയുന്നത്ര സ്വദേശിവസ്തുക്കൾ ഉപയോഗിക്കുക.

ഗോമാംസം പൂർണ്ണമായും വർജ്ജിക്കണം. കാരണം ഭാരതീയസംസ്കാരപ്രകാരം പശുവിന് മാതാവിന്റെ സ്ഥാനമാണ് നൽകുന്നത്.

പുണ്യ, വിശേഷദിവസങ്ങളിൽ സസ്യാഹാരം മാത്രം പാകം ചെയ്യുക.

വീടിന്റെ പരിസരത്ത് പച്ചക്കറി പോലുള്ള ഭക്ഷ്യവസ്തുക്കൾ നമുക്ക് കഴിയുന്നത്ര നട്ടു വളർത്തുക.

വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ വിവരം വീട്ടിൽ അറിയിച്ചിട്ട് പോകുക

അതിഥികളോട് ആദരപൂർവ്വം പെരുമാറുക.

ചോറ് വയ്ക്കാൻ അരി അളന്നെടുക്കുമ്പോൾ ഒരുപിടി അന്നദാനത്തിനായി മാറ്റിവയ്ക്കണം.

വരുമാനത്തിലൊരു ഭാഗം സാമൂഹിക നന്മയ്ക്കായി മാറ്റി വയ്ക്കുക.

ഉറക്കമെഴുന്നേറ്റശേഷം ഭഗവത്കീർത്തനം ചൊല്ലുന്നതും, കേൾക്കുന്നതും ഉത്തമമാണ്. 

വീടിനു ചുറ്റും വൃക്ഷലതാദികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കുക. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

വീടിനു സമീപത്തെ ക്ഷേത്രങ്ങളിലും, കുടുംബക്ഷേത്രങ്ങളിലും വഴിപാടുകളും പൂജകളും നടത്താൻ വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം.

നമ്മുടെ മക്കളെ, അവരുടെ കുട്ടിക്കാലം മുതൽക്കേ ആദ്ധ്യാത്മികമായ അറിവും അന്തരീക്ഷവും നൽകി വളർത്തണം.

നമ്മുടെ ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ ഭഗവത് ഗീതയ്ക്ക് കഴിയും. അതിനാൽ ഭഗവത്ഗീത പഠിക്കുക, പ്രചരിപ്പിക്കുക.

നമുക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുഭാഗം ഭാവിയിലേക്കായി കരുതിവയ്ക്കുക.

ദിവസവും ഏതെങ്കിലും ഒരു സമയം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉത്തമമാണ്.

ഇഷ്ടദേവീദേവൻമാരുടെ ചിത്രങ്ങൾ വീടിന്റെ ഉമ്മറത്ത് ഉണ്ടാകുന്നത് ഐശ്വര്യമാണ്. ദൃഷ്ടിഗണപതിയുടെ ഒരു ചിത്രം വീടിനുമുന്നിൽ ഉണ്ടാകുന്നത് ദൃഷ്ടിദോഷങ്ങൾക്ക് ഒരു ഉത്തമപരിഹാരമാണ്.

ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരുദേവൻ തുടങ്ങി ഭാരതീയ ഗുരുപരപരയിൽപ്പെട്ട സന്ന്യാസിവര്യൻമാരുടെ ചിത്രങ്ങളും നമ്മുടെ രാഷ്ട്രപിതാവിന്റെതടക്കമുള്ള മഹദ് വ്യക്തികളുടെയും, സാമുദായിക-മതാചാര്യന്മാരുടെയും (കുടുംബാംഗങ്ങൾക്കെല്ലാം ഒരു പോലെ സ്വീകാര്യമായവ) ചിത്രങ്ങളും വീട്ടിൽ സൂക്ഷിക്കുന്നത് പ്രത്യേക ഐശ്വര്യം തന്നെയാണ്.

കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമോ, മറ്റുപ്രശ്നങ്ങളോ ഉണ്ടായാൽ അത് മനസ്സിൽ വച്ച് പ്രവർത്തിക്കാതെ, പരസ്പരം പറഞ്ഞ് പരിഹരിച്ച് എല്ലാവരും ഒത്തൊരുമയോടുകൂടി മുന്നോട്ടുപോകുക.

നമ്മുടെ കുടുംബത്തിൽ നടക്കുന്ന വിവാഹം പോലുള്ള മംഗളകാര്യങ്ങൾക്ക് ഇപ്പോൾ കണ്ടുവരുന്ന അനാവശ്യ ആർഭാടങ്ങളും, ധൂർത്തും പൂർണ്ണമായും ഒഴിവാക്കണം. പഴയകാലത്തെപ്പോലെ വളരെ ലളിതമായിട്ടായിരിക്കണം വിവാഹം നടത്തേണ്ടത്. (സ്വന്തം ഭൂമി വിറ്റുപോലും ആർഭാടവിവാഹം നടത്തുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.)

നാം നമ്മളെത്തന്നെ സസൂക്ഷ്മം വിലയിരുത്തിയശേഷം നമുക്ക് താങ്ങാവുന്ന ഭവനങ്ങളെ നിർമ്മിക്കാവൂ. കാരണം പല വ്യക്തികളും കടക്കെണിയിലാകുന്നത് നമുക്ക് താങ്ങാവുന്നതിനപ്പുറമുള്ള മണിമാളികകൾ പണിതാണ്.


സേവാഭാരതിയ്ക്കു കേന്ദ്രമന്ത്രിയുടെ അഭിനന്ദനം




കല്ലൂപ്പാറയിലെ 2 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ കോമളം കടവിൽ സേവാഭാരതി നിർമിച്ച താൽക്കാലിക നടപ്പാലം കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. പ്രളയത്തെ പ്രതിരോധിക്കുന്ന പാലം നിർമിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്കൂൾ ആരംഭിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ ദുർഗതി ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് വിദ്യാർത്ഥികൾ അപേക്ഷിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിക്കുളം യൂണിറ്റ്, പൊരിട്ടിക്കാവ് ദേവീക്ഷേത്ര സംരക്ഷണസമിതി, തുരുത്തിക്കാട് ജനകീയ സമിതി, പൗരസമിതി എന്നിവരും മന്ത്രിക്ക് നിവേദനം നൽകി.

അയിരൂർ പ്രദീപ്, വൈസ് പ്രസിഡന്റ് അജികുമാർ വള്ളുഴത്തിൽ, ആർഎസ്എസ് വിഭാഗം സേവാപ്രമുഖ് സി.എൻ.രവികുമാർ, ബിജെപി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, ജനറൽ സെക്രട്ടറി പ്രകാശ് വടക്കേമുറി, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഉണ്ണിക്കൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ.കെ. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

നവംബർ ആദ്യവാരം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കോമളം പാലത്തിലേക്കുള്ള പ്രവേശന റോഡ് ഒലിച്ചുപോയി. ഈ ഭാഗത്ത് നദി ഗതിമാറി ഒഴുകിയതിനാൽ പ്രവേശന പാത തകർന്നു. പാലത്തിന്റെ താങ്ങുകളിൽ മുളയുടെ ചില്ലകളും ചപ്പുചവറുകളും നിറഞ്ഞതാണ് ദിശതെറ്റാൻ കാരണം. പ്രവേശന റോഡിന്റെ 35 മീറ്റർ ഭാഗമാണ് നഷ്ടപ്പെട്ടത്. 13 മീറ്റർ താഴ്ചയിലാണ് മണ്ണിടിഞ്ഞത്. തൽഫലമായി, ഈ പ്രദേശം ഗണ്യമായ യാത്രാ വെല്ലുവിളികൾ നേരിടുന്നു. 1987-ൽ ആണ് കോമളം ഭാഗത്തു നദിക്ക് കുറുകെയുള്ള ആദ്യത്തെ പാലം പൂർത്തിയായതു.

തുരുത്തിക്കാട്, കോമളം മേഖലകൾ ഒറ്റപ്പെട്ടതാണ്. നിലവിലെ അവസ്ഥയിൽ പുതിയ പാലം നിർമിക്കാൻ രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദിയിൽ മൂന്ന് താങ്ങുകളും തീരത്ത് നാല് സ്പാനുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് ഏകദേശം 12 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

പുതിയ പാലം പണിയാൻ രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്നിരിക്കെ തുരുത്തിക്കാട്, കോമളം, വെണ്ണിക്കുളം ജില്ലകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നടപടി വേണമെന്നാണ് ആവശ്യം. ഈ സമയത്താണ് സേവാഭാരതി ശ്രദ്ധേയവും സ്തുത്യർഹവുമായ പ്രവർത്തനത്തിലൂടെ സമൂഹസേവനം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയത്.

സേവാഭാരതിയുടെ പ്രതിഫലേച്ഛയില്ലാത്ത സാമൂഹ്യസേവനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു

മോക്ഷം എന്ന നിത്യത

 


സുഖപ്രദങ്ങളായ പുണ്യകർമ്മങ്ങളാലോ, ദുഃഖപ്രദങ്ങളായ പാപകർമ്മങ്ങളാലോ നിയന്ത്രിതരായി ജീവൻ ഭൂമിയിൽ ജന്മമെടുക്കുന്നു. ആദ്യം വൃക്ഷലതാദികളായും പിന്നീട് ക്രമത്തിൽ കൃമികീടങ്ങളായും, ജലചരപ്രാണികളായും, പശു പക്ഷികളായും അവസാനം മനുഷ്യനായും മാറി മാറി ജന്മമെടുക്കുന്നു. അതിനുശേഷം പരിണാമങ്ങൾക്കടിമപ്പെട്ട് സത്കർമ്മങ്ങളുടെ പുണ്യബലത്താൽ ജ്ഞാനിയായിത്തീരുകയും മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു.

കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾക്ക് അപ്പുറത്തുള്ള അനന്തസുഖമാണ് മോക്ഷം. ആ അവസ്ഥയിൽ പരമാത്മാവ് സുഖസ്വരൂപനായി പൂർണനായിരിക്കുന്നു. ഇഹലോകത്തുള്ള ജീവാത്മാക്കളെല്ലാം ആ പരമാത്മാവിന്റെ അംശങ്ങളാണ്.

സത്കർമ്മങ്ങൾ ചെയ്ത് മോക്ഷം പ്രാപിക്കാൻ കഴിയുന്ന മനുഷ്യജന്മം ലഭിച്ചിട്ടും, ആത്മോദ്ധാരണം ചെയ്യാതിരുന്നാൽ അവൻ മഹാപാപിയായി തീരും. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥസിദ്ധിക്ക് അവൻ ശക്തനല്ലാതാകും.
ധർമ്മത്തെ അടിസ്ഥാനമാക്കി ജീവിച്ചുകൊണ്ട് ധനം സമ്പാദിച്ച് ആഗ്രഹങ്ങൾ നിവർത്തിച്ച് ജീവിതം മുന്നോട്ട് നയിക്കാൻ കഴിഞ്ഞാൽ മോക്ഷം പ്രാപിക്കും. പക്ഷേ, അതിന് ജ•ങ്ങൾത്തന്നെ വേണ്ടിവരും. പിന്തിരിയരുത്. കൂടുതൽ സത്കർമ്മങ്ങൾ അനുഷ്ഠിച്ച് മുന്നേറണം. ഒടുവിൽ ജനനവും മരണവും ഇല്ലാത്ത അനന്തസുഖം വിഷ്ണുപദം  പ്രാപിക്കാൻ സാധിക്കും. 

വൃദ്ധാവസ്ഥയും ദുഃഖവും ആപത്തുകളും ഞെരുക്കുന്നതിന് മുമ്പ് ധാരാളം ശ്രേയസ്കരങ്ങളായ കർമ്മങ്ങൾ ചെയ്യുക. ശാരിരികരോഗ്യമുള്ളപ്പോൾ മാത്രമേ തത്ത്വജ്ഞാനം നേടാനും പ്രവർത്തിക്കാനും കഴിയൂ. ധനസമ്പത്തുകൾ ക്ഷണഭംഗുരങ്ങളാണ്. മനുഷ്യായുസ്സ് ഇടിമിന്നൽ പോലെ ക്ഷണികമാണ്. വെള്ളത്തിലെ കുമിളപോലെ ക്ഷണഭംഗുരമായ ശരീരത്തിൽ ജീവാത്മാവ് പുലരുന്നു. എന്നാൽ, അനിത്യമായ ശരീരത്തിൽ ജീവന് നിർഭയമായി കഴിയാൻ സാധിക്കില്ലെന്നുള്ളതാണ് സത്യം. മായയാൽ മോഹിതനായി കഴിയുന്നവന് തത്വങ്ങൾ ഒന്നും ഉൾക്കൊള്ളാൻ കഴിയില്ല. എന്റെ കുഞ്ഞാണ് എന്റെ ഭാര്യയാണ്. ഇതെന്റെ സമ്പത്തുക്കളാണ്. ഇവർ എന്റെ ബന്ധുക്കളാണ് എന്നൊക്കെ മായാമനുഷ്യൻ കരുതുന്നു. ഞാൻ ഒരു കാര്യം ചെയ്തു. ഇത് ചെയ്യണം, മറ്റു ചിലത് ചെയ്ത് തീർന്നു, ഇനി കുറേ ബാക്കിയുമുണ്ട് എന്നൊക്കെ ചിന്തിക്കുന്ന മനുഷ്യനെ യമരാജൻ കരുണ കാട്ടാതെ പിടിച്ചുകൊണ്ടുപോകും. കാലന്റെ കൈയിൽനിന്ന് രക്ഷപ്പെടാൻ ആർക്കും കഴിയില്ല. അതുകൊണ്ട് ഇന്നു ചെയ്യേണ്ട കാര്യം ഇന്നുതന്നെ ചെയ്യുക. മരണമാകുന്ന സത്യത്തെ ഇല്ലാതാക്കുവാൻ ആർക്കും കഴിയില്ല. ഒരു നിമിഷം പോലും താമസിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല; ഇൗശ്വരനും. വിധിക്കപ്പെട്ട സമയത്തു തന്നെ മൃത്യു ജീവൻ അപഹരിച്ചിരിക്കും. മൃതുവിന്റെ കടന്നാക്രമണത്തിന് യാതൊരു തടയുമില്ല. സമയമായാൽ സ്വന്തവും ബന്ധവും നോക്കാതെ, കാലപുരിയിലേക്ക് ശരീരം ഉപേക്ഷിച്ച് ജീവൻ യാത്രപോകും. അതുകൊണ്ട്, സുഖമാണ് ഇച്ഛിക്കുന്നതെങ്കിൽ സംസാരത്തെ ത്യജിക്കണം. സംസാരബന്ധം എപ്പോഴും ദുഃഖം മാത്രമേ നൽകുകയുള്ളു. സകല പാപങ്ങൾക്കും ആശയഭൂതമായ സംസാരത്തെ പരിത്യജിക്കാനുള്ള ജ്ഞാനം നേടുക. ജീവിതത്തിൽ ജ്ഞാനമുള്ളവനാണ് മനു ഷ്യൻ. അജ്ഞാനി മൃഗമാണ്. അവൻ സംസാരസാഗരത്തിൽ മുങ്ങി മരിക്കുന്നു. തൻമൂലം അവന് വീണ്ടും വീണ്ടും ജന്മമെടുത്ത് മരിക്കേണ്ടി വരുന്നു.
സജ്ജനങ്ങളും മഹാത്മാക്കളുമായി ബന്ധം പുലർത്തുക. അവർ സാംസാരികസംഗമായ രോഗത്തിന്റെ ഔഷധിയാകുന്നു. സത്സംഗവും വിവേകവും മനുഷ്യന്റെ നിർമ്മലനേത്രങ്ങളാണ്. അതില്ലാത്തവൻ അന്ധനാണ്. ദുർമാർഗിയായി തീരും. സ്വന്തം ആശ്രമം, ആചാരം ഇവയിൽ കുടുങ്ങിക്കിടക്കുന്ന പലരും പരമമായ ധർമ്മം അറിയുന്നില്ല. അവൻ അഹങ്കാരിയായി നശിക്കുന്നു.
ചില മനുഷ്യർ തപശ്ചര്യകളിലും, വ്രതം, ഉപവാസം എന്നീ അനു ഷ്ഠാനങ്ങളിലും മുഴുകിക്കഴിയുന്നു. അവർ സ്വർഗപ്രാപ്തി മോഹിച്ച് വൈദികമന്ത്രം, ഹോമം, യജ്ഞം എന്നിവ നടത്തുന്നു. പക്ഷേ, ഈ കാട്ടിക്കൂട്ടലുകൊണ്ടൊന്നും അജ്ഞാനിയായ മനുഷ്യന് മോക്ഷം പ്രാപിക്കാൻ കഴിയില്ല. ജടയും മാന്തോലും ധരിച്ചാൽ മാത്രം ഉത്തമ സന്ന്യാസിയാകാൻ കഴിയുമോ?

സാംസാരികസുഖങ്ങളിൽ ആസക്തനായി കഴിയുകയും, ബ്രഹ്മ ജ്ഞാനിയാണെന്ന് നടിക്കുകയും ചെയ്യുന്നവൻ യഥാർഥത്തിൽ ബ്രഹ്മജ്ഞാനത്തിൽ നിന്നും ഭ്രഷ്ടനാകുന്നു. അക്കൂട്ടർ അപകടകാരികളുമാണ്. മണ്ണും ഭസ്മവും കുറിയിട്ട്, ഭക്തനായി നടക്കുന്ന മനുഷ്യൻ മുക്തനാകുന്നില്ല. തവളയും മീനും; ഗംഗ മുതലായ പുണ്യനദികളിൽ എത്ര കാലം കഴിഞ്ഞാലും അവർ യോഗികളാകുമോ? പുല്ലും ഇലയും തിന്ന് ജലം മാത്രം പാനം ചെയ്ത് കാട്ടിൽ മേയുന്ന മൃഗങ്ങൾക്ക് വ്രതഫലം കിട്ടുമോ?

എല്ലാ വർണ്ണങ്ങളിലേയും ആശ്രമങ്ങളിലേയും ആജ്ഞാനുഷ്ഠാനങ്ങൾ ലോകജനതയെ അനുനയിപ്പിക്കാൻ വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ്. അത് ഉൾക്കൊള്ളുന്ന തത്ത്വജ്ഞാനം, മോക്ഷത്തിന് കാരണമാകുന്നു. ബുദ്ധിമാനു മാത്രമേ ശാസ്ത്രാധ്യയനത്തിൽനിന്ന് തത്ത്വജ്ഞാനം മനസ്സിലാക്കാൻ കഴിയുകയുള്ളു; വെള്ളവും പാലും കൂടി ചേർന്നതിൽനിന്ന് അരയന്നം പാൽ വേർതിരിച്ചെടുക്കുന്നതുപോലെ, ശാസ്ത്രങ്ങളിൽ നിന്ന് തത്ത്വം കണ്ടെത്താനറിയണമെന്ന് സാരം. തത്വജ്ഞാനം കൊണ്ട് മാത്രമേ മുക്തി കൈവരികയുള്ളു. വിശിഷ്ട ഗുരുവിൽനിന്ന് ലഭിക്കുന്ന ജ്ഞാനം മോക്ഷസിദ്ധിക്ക് ഏറെ പ്രയോജന പ്പെടും.

ജ്ഞാനം രണ്ടു വിധമാണ്. ഒന്ന്, ആഗമങ്ങളിൽ പറയപ്പെടുന്ന വേദശാസ്ത്രാദികൾ, രണ്ട്, ആത്മവിവേകത്തിൽ നിന്ന് ഉടലെടുത്തത്. വിവേകജനിതമായ ജ്ഞാനം പരബ്രഹ്മസ്വരൂപമാണ്; ആഗമോക്തമായ ജ്ഞാനം ശബ്ദബ്രഹ്മസ്വരൂപവും.

"ദേഹം, ഗേഹം, ഭാര്യ, പുത്രൻ, ധനം, സമ്പത്ത് തുടങ്ങിയ കാര്യത്തിൽ 'എന്റെ', 'എന്റേതല്ല' എന്നീ രണ്ടു ശബ്ദങ്ങൾ ബന്ധനത്തിനും മോക്ഷത്തിനും കാരണമായി വർത്തിക്കുന്നു. 'എന്റെ' എന്ന ചിന്താഗതിയിൽ ജീവൻ ബന്ധനത്തിൽപ്പെടുന്നു. 'എന്റേതല്ല' എന്ന ഭാവന മോക്ഷത്തിന് ഇട കൊടുക്കുന്നു” (16/93)
സത്കർമ്മം മോക്ഷകാരിയാണ്. മറ്റു കർമ്മങ്ങളെല്ലാം ശാരീരിക ക്ലേശത്തിന് മാത്രം പ്രയോജനപ്പെടുന്നു. മനുഷ്യൻ മോക്ഷം കൊതിക്കുന്നുവെങ്കിൽ, സകല വിധത്തിലും തത്ത്വജ്ഞാനലബ്ധിക്ക് ശ്രമി ക്കണം. ഗുരുവിന്റെ മുഖത്തുനിന്ന് ലഭിച്ച ജ്ഞാനത്താൽ ആത്മതത്ത്വമറിയണം. എങ്കിൽ സാംസാരികബന്ധനത്തിൽ നിന്നും മുക്തനാകും. അത് ബ്രഹ്മനിർവാണാത്മകമായ മോക്ഷത്തിനുപകരിക്കും.

അന്ത്യകാലത്ത് തീർത്ഥസ്നാനവും, ശ്വാസത്തെ നിയന്ത്രിച്ചും ബ്രഹ്മ ബീജ സ്വരൂപമായ ഓങ്കാരമന്ത്രം മനസ്സിൽ അഭ്യസിക്കുന്നതും, മഹാവിഷ്ണുവിനെ സ്മരിക്കുന്നതും മോക്ഷപ്രദമാണ്.

അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, അവന്തി, ദ്വാരക എന്നീ ഏഴ് സ്ഥലങ്ങൾ മോക്ഷദായകങ്ങളാകുന്നു.

തത്ത്വജ്ഞാനികൾ മോക്ഷം പ്രാപിക്കുന്നു! ധാർമികനായ മനുഷ്യൻ സ്വർഗം പ്രാപിക്കുന്നു! പാപികൾ ദുർഗതിയടയുന്നു. പക്ഷികളും മൃഗങ്ങളും മറ്റും വീണ്ടും വീണ്ടും ജനിക്കുന്നു.

വിദ്യാരംഭ മാഹാത്മ്യം

 


വിദ്യാരംഭം എന്തിന്?

അറിവു സമ്പാദിക്കാനുള്ള പ്രതീകമായ ഉപനയനം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം മുതൽ ഒരു വർഷത്തിനകം വരെ ഏതെങ്കിലും ഒരുനാൾ വിദ്യാരംഭം കുറിക്കാം.
ജീവിതത്തിലെ അതിവിശിഷ്ടമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്. ഈ ചടങ്ങ് വിദ്യാരംഭസംസ്കാരം പ്രതിപാദിക്കുന്ന അതേപടിയല്ലെങ്കിലും ഏറെക്കുറെ ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനുണ്ടായിരുന്ന ജാതിമതങ്ങളുടെ അതിർവരമ്പുകളും ഇപ്പോൾ നഷ്ടമായിരിക്കുന്നു. അതായത് വെറും അന്ധവിശ്വാസമായി അടച്ചാക്ഷേപിച്ചിരുന്ന ഈ ചടങ്ങിന്റെ പരമമായ ലക്ഷ്യം പലർക്കും അംഗീകരിക്കേണ്ടിവന്നിരിക്കുന്നുവെന്നു സാരം.
വിദ്യാരംഭം കുറിക്കുന്ന ദിനത്തിൽ, പ്രഭാതത്തിൽ തന്നെ കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിക്കണം. എന്നിട്ട് മാതാപിതാക്കൾ ആചാര്യന്റെ സമീപത്തു യജ്ഞവേദിയിലേക്കു മനസ്സിൽ ഭഗവാനെ സങ്കല്പിക്കാൻ കുട്ടിയോട് ആവശ്യപ്പെടണം. പിന്നീട് യജ്ഞവേദിക്ക് പ്രദക്ഷിണം വയ്പ്പിച്ച് ആചാര്യനഭിമുഖമായി കിഴക്കോട്ട് ജ്വലിക്കുന്ന സൂര്യരശ്മികൾ ദർശിക്കുന്നതരത്തിൽ ഇരുത്തണം.

അങ്ങനെ ആചാര്യനഭിമുഖമായി ഇരിക്കുന്ന കുട്ടി തന്റെ ഗുരുവിനോട് ഇങ്ങനെ അപേക്ഷിക്കുന്നു 



 'എല്ലാ അറിവുകളും എന്നിലേക്ക് പകരാൻ കൊതിക്കുന്ന മഹാഗുരു, ഭഗവൽസ്വരൂപമായ ഓംകാരവും മഹാവ്യാഹൃതിയും ഗായത്രിയും ചേർന്ന ആ പവിത്രമായ മന്ത്രധ്വനി എന്നിലേക്ക് ചൊരിഞ്ഞാലും'. 
ഇതു കേൾക്കുന്ന ഗുരു, കൈകൂപ്പിയിരിക്കുന്ന കുട്ടിയിലേക്ക് പവിത്രമായ ഗായത്രി മന്ത്രം ഓംകാരത്തോടും മഹാവ്യാഹതിയോടും കൂടി പകരുന്നു.
അതിനുശേഷം, അന്നുമുതൽ ഗുരുവും ശിഷ്യനും ഒരു ഗാഢബന്ധത്തിലേർപ്പെടുന്നു. അതിനായി കുട്ടി പാലിക്കേണ്ട സൽതത്വങ്ങൾ എന്തൊക്കെയാണെന്ന് മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിൽ തന്നെ ഗുരു ഉപദേശിക്കുന്നു.

ഗുരുവചനങ്ങൾ ബഹുമാനത്തോടെയും അച്ചടക്കത്തോടെയും കേട്ടിരിക്കുന്ന കുട്ടി അവസാനം ഗുരുവിന് ദക്ഷിണ നൽകി കാൽതൊട്ടു വന്ദിച്ചാണ് അവിടെ നിന്നെണീക്കേണ്ടത്.


പ്രഭാതത്തിൽ സൂര്യനമസ്ക്കാരം എന്തിന് ചെയ്യണം?


വേദികകാലം മുതൽ ഭാരതീയർ പിൻതുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസം സാധ്യമാകുന്നൊരു വ്യായാമമുറയാണിത്. വ്യവസ്ഥാപിതമായ രീതിയിൽ ഈ  ആചാരം അനുഷ്ഠിക്കുന്നതിലൂടെ അവയവങ്ങൾക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു.


പാശ്ചാത്യനാടുകൾ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വർദ്ധിച്ചുവരികയാണ്. 'ജിമനാസ്റ്റിക് ഡ്രിൽ' എന്ന പേരിൽ സൂര്യനമസ്കാരമുൾപ്പെടെയുള്ള ശാരീരിക പരിശീലനങ്ങൾ പല സ്കൂളുകളിലും ഇന്ന് പരിശീലിപ്പിക്കുന്നുണ്ട്.


സൂര്യനമസ്ക്കാരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം ലഭിക്കുന്നു. പ്രഭാതസൂര്യരശ്മിക്ക് ത്വക്കിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ശാസ്ത്രം അംഗീകരിച്ചതാണ്. ഈ  രശ്മികൾക്ക് കാൽസ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്നു. ഇതാകട്ടെ മലബന്ധത്തെ വലിയൊരളവു വരെ തടയുകയും ചെയ്യുന്നു. അതുപോലെ തന്നെ അവയവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീര ഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.


തുടർച്ചയായി സൂര്യനമസ്കാരം ചെയ്യുന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധി വരെ തടയാനാകും. സന്ധികൾക്ക് അയവു വരുത്തുവാനും കുടവയർ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിർത്താനും സൂര്യനമസ്കാരമെന്ന ആചാരവിധിയിലൂടെ സാദ്ധ്യമാകുന്നുണ്ട്.


സൂര്യനമസ്ക്കാരം അനുഷ്ഠിക്കുന്നവർ പ്രാരംഭത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ശ്രദ്ധേയമാണ്.


പരിശുദ്ധമായ ലഘുജീവിതം നയിക്കണം, ആഹാരം മിതമായിരിക്കണം, കുളിക്കുന്നത് പച്ചവെള്ളത്തിൽ ആയാൽ കൂടുതൽ നന്നായിരിക്കും. വിശാലമായതും വൃത്തിയുള്ളതും ധാരാളം കാറ്റുള്ളതുമായ സ്ഥലത്ത് നമസ്ക്കാരം നടത്തണം, നമസ്കാരസമയങ്ങളിൽ അത്യാവശ്യത്തിനു വേണ്ടിടത്തോളം മാത്രം നേരിയ വസ്ത്രം ധാരാളം അയവായി ഉപയോഗിക്കണം, ചായ, കാപ്പി, കൊക്കൊ, പുകയില, മദ്യം തുടങ്ങിയ ലഹരി പദാർത്ഥങ്ങളൊന്നും ഉപയോഗിക്കരുത് തുടങ്ങി നിരവധി കാര്യങ്ങൾ സൂര്യനമസ്ക്കാരം അനുഷ്ഠിക്കേണ്ടവർ ശ്രദ്ധിക്കേണ്ടതാണെന്ന് ആചാര്യവിധിയിൽ പറയുന്നുണ്ട്.


സ്വാമി വിവേകാനന്ദ സൂക്തങ്ങൾ - 2


ഭാഷാപരവും വംശീയവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിരവധി വൈവിധ്യങ്ങൾക്കിടയിലും ഭാരതത്തിനു എല്ലായ്പ്പോഴും സാംസ്കാരികമായ ഏകത്വത്തിന്റെ ശക്തമായ ഒരു വികാരമുണ്ട്. സ്വാമി വിവേകാനന്ദനാകട്ടെ, ഇന്ത്യൻ സംസ്‌കാരത്തിന്റെ അടിസ്ഥാനപരമായ അടിത്തറകൾ അനാവരണം ചെയ്യുകയും അതുവഴി രാജ്യത്തിന്റെ ഏകത്വ വികാരത്തെ വ്യക്തമായി നിർവചിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ്.
സ്വാമിജി ഭാരതീയർക്ക് അവരുടെ രാജ്യത്തിന്റെ സമ്പന്നമായ ആത്മീയ പൈതൃകത്തെക്കുറിച്ചുള്ള യഥാർത്ഥ അവബോധം വളർത്തി, അവരുടെ ചരിത്രത്തിൽ അഭിമാനിക്കാൻ അവസരമൊരുക്കി. പാശ്ചാത്യ സംസ്‌കാരത്തിലെ പോരായ്മകളെക്കുറിച്ചും ആ ന്യൂനതകൾ മറികടക്കുന്നതിൽ ഭാരതത്തിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നൽ നൽകി. സ്വാമിജി ഭാരതത്തെ വിഭാവനം ചെയ്‌തത്‌ ലോകവ്യാപക ലക്ഷ്യത്തോടെയാണ്.



ഭാരതീയ-പാശ്ചാത്യ സംസ്‌കാരങ്ങൾ തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട് സ്വാമി വിവേകാനന്ദൻ ഗണ്യമായ സംഭാവന നൽകി. ഹിന്ദു മതഗ്രന്ഥങ്ങളും തത്ത്വചിന്തകളും ഹിന്ദു ജീവിതരീതികളും മാമൂലുകളും പാശ്ചാത്യർക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊണ്ടാണ് അദ്ദേഹം അത് നേടി എടുത്തത് . സന്തുഷ്ടരായിരിക്കാൻ ഭാരതീയ ആത്മീയതയിൽ നിന്ന് ഒരുപാട് പഠിക്കേണ്ടതുണ്ടെന്ന് പാശ്ചാത്യരെ മനസ്സിലാക്കിക്കാൻ അദ്ദേഹം സഹായിച്ചു. ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ഉണ്ടായിരുന്നിട്ടും, അന്തർദേശീയ സംസ്കാരത്തിൽ ഭാരതത്തിനു കാര്യമായ സംഭാവന നൽകാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഇതുവഴി, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇന്ത്യയുടെ സാംസ്കാരിക ഒറ്റപ്പെടലിനെ അവസാനിപ്പിക്കാൻ അദ്ദേഹം സഹായിച്ചു. ഇന്ത്യയിൽ നിന്നുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള  ആദ്യത്തെ സുപ്രധാന സാംസ്കാരിക വക്താവായിരുന്നു അദ്ദേഹം.



പഴയ ഹൈന്ദവ ഗ്രന്ഥങ്ങൾ, തത്ത്വചിന്ത, അസ്തിത്വങ്ങൾ മുതലായവയെക്കുറിച്ചുള്ള സ്വാമിജിയുടെ വ്യാഖ്യാനം, ഒപ്പം തന്നെ , പാശ്ചാത്യ സംസ്കാരത്തിന്റെ രണ്ട് മികച്ച ഭാഗങ്ങളായ ശാസ്ത്ര - സാങ്കേതികവിദ്യയും മാനവികതയും യഥാർത്ഥ ജീവിതത്തിൽ ഉൾക്കൊള്ളിക്കാനും ഉപയോഗിക്കാനും നവ ഭാരതീയ മനസ്സുകളെ സജ്ജമാക്കി.



ആത്മീയമായി വളരുമ്പോൾ തന്നെ പാശ്ചാത്യ ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഗ്രഹിക്കാമെന്ന് സ്വാമിജി ഇന്ത്യക്കാർക്ക് കാണിച്ചുകൊടുത്തു. പാശ്ചാത്യ മാനവികതയെ ഇന്ത്യൻ ധാർമ്മികതയുമായി (പ്രത്യേകിച്ച് വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക സമത്വം, നീതി എന്നിവയുടെ തത്വങ്ങൾ, സ്ത്രീകളോടുള്ള  ബഹുമാനം) എങ്ങനെ പൊരുത്തപ്പെടുത്താമെന്ന് സ്വാമിജി ഭാരതീയരെ പഠിപ്പിച്ചിട്ടുണ്ട്.



മതത്തെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ ധാരണ, എല്ലാ മനുഷ്യരാശിയും പങ്കിടുന്ന അതീന്ദ്രിയ യാഥാർത്ഥ്യത്തിന്റെ സാർവത്രിക അനുഭവമായി അദ്ദേഹം ആധുനിക ലോകത്തിന് നൽകിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ്. സ്വാമിജി സമകാലിക ശാസ്ത്രത്തിന്റെ വെല്ലുവിളിയോട് പ്രതികരിച്ചു, ശാസ്ത്രം പോലെ തന്നെ മതവും ശാസ്ത്രീയമാണെന്ന് തെളിയിച്ചു; അവബോധത്തിന്റെ ശാസ്ത്രമാണ് മതം. തൽഫലമായി, മതവും ശാസ്ത്രവും പരസ്പരവിരുദ്ധമല്ല, മറിച്ച് അനുമോദനപരമാണ്.



ഈ സാർവത്രിക ദർശനം അന്ധവിശ്വാസങ്ങൾ, പിടിവാശികൾ, പുരോഹിതവൃത്തി, മതഭ്രാന്ത് എന്നിവയിൽ നിന്ന് ആത്മീയതയെ സ്വാതന്ത്രമാക്കുകയും മതത്തെയും സംസ്കാരത്തെയും ഏറ്റവും മഹത്തായതും ശുദ്ധവുമായ ലക്ഷ്യത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു - ആത്യന്തിക സ്വാതന്ത്ര്യം, പരമമായ അറിവ്, പരമമായ സന്തോഷം.



അദ്ദേഹം മുന്നോട്ടു വെച്ച മറ്റൊരു പ്രധാനപ്പെട്ട വസ്തുത എന്നത്, ഭയം - നിയമത്തോടുള്ള ഭയം, പൊതു നിന്ദയോടുള്ള ഭയം, ദൈവകോപത്തോടുള്ള ഭയം, കർമ്മഭയം, അങ്ങനെ പലതും - എല്ലാം വ്യക്തിജീവിതത്തിലും കൂട്ടായ ജീവിതത്തിലും ഭയത്തിലൂടെ വളർന്നു വരുന്ന ഏറ്റവും വ്യാപകമായ ധാർമ്മികതയാണ്. ഒരു വ്യക്തി ധാർമ്മികവും മറ്റുള്ളവരോട് ദയയും കാണിക്കേണ്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നതിൽ നിലവിലെ ധാർമ്മിക സിദ്ധാന്തങ്ങളും പരാജയപ്പെടുന്നു.സ്വാമി വിവേകാനന്ദൻ ഒരു പുതിയ നൈതിക സിദ്ധാന്തവും ധാർമ്മിക തത്വവും വികസിപ്പിച്ചെടുത്തത് ആത്മാവിന്റെ അന്തർലീനമായ ശുദ്ധിയേയും ഏകത്വത്തേയും അടിസ്ഥാനമാക്കിയാണ്. പരിശുദ്ധി നമ്മുടെ യഥാർത്ഥ സത്തയായതിനാൽ, നമ്മുടെ യഥാർത്ഥ ദൈവിക സ്വയം അല്ലെങ്കിൽ ആത്മാവ്, നാം ശുദ്ധരായിരിക്കാൻ പരിശ്രമിക്കണം. അതുപോലെ, പരമാത്മാവ് അല്ലെങ്കിൽ ബ്രഹ്മം എന്നറിയപ്പെടുന്ന പരമാത്മാവിൽ നാമെല്ലാവരും ഒന്നായതിനാൽ, നാം നമ്മുടെ അയൽക്കാരെ സ്നേഹിക്കുകയും സേവിക്കുകയും വേണം.



സ്വാമി വിവേകാനന്ദന്റെ "ആത്മാവിന്റെ ദൈവികത" എന്ന ആശയം മനുഷ്യനെക്കുറിച്ചുള്ള പുതിയതും ഉജ്ജ്വലവുമായ ഒരു വീക്ഷണം നൽകുന്നു. എല്ലാ പ്രവർത്തനങ്ങളുടെയും ചിന്തകളുടെയും പ്രാഥമിക ശ്രദ്ധയും കേന്ദ്രവും മനുഷ്യനായിരിക്കണമെന്ന് വാദിക്കുന്ന സമകാലിക കാലഘട്ടമാണ് മാനവികത. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഫലമായി മനുഷ്യൻ അപാരമായ സമ്പത്തും ശക്തിയും നേടിയിട്ടുണ്ട്, നിലവിലെ ആശയവിനിമയ, യാത്രാ സാങ്കേതികവിദ്യകൾ മനുഷ്യ നാഗരികതയെ ഒരു "ആഗോള ഗ്രാമം" ആക്കി മാറ്റി. എന്നിരുന്നാലും, ആധുനിക സമൂഹത്തിലെ തകർന്ന കുടുംബങ്ങൾ, അധാർമികത, അക്രമം, കുറ്റകൃത്യങ്ങൾ എന്നിവയുടെ വൻതോതിലുള്ള വളർച്ച കാണുമ്പോൾ മനുഷ്യന്റെ അപചയം അതിവേഗം തുടരുകയാണ്. ആത്മാവിന്റെ ദൈവികതയെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വീക്ഷണം ഈ അപചയം ഒഴിവാക്കുകയും മനുഷ്യ ഇടപെടലുകളെ ദൈവികമാക്കുകയും ജീവിതത്തിന് ലക്ഷ്യവും മൂല്യവും നൽകുകയും ചെയ്യുന്നു.



1899 ജൂണിൽ വീണ്ടും വിദേശത്തേക്കു സഞ്ചരിച്ച  കാലയളവിൽ അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത് അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്തായിരുന്നു. 1900 ഡിസംബറിൽ അദ്ദേഹം നിരവധി പ്രസംഗങ്ങൾ നടത്തിയ ശേഷം ഭാരതത്തിലേക്ക് മടങ്ങി. സന്യാസികളെയും സാധാരണക്കാരെയും പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ശിഷ്ട ജീവിതകാലം മുഴുവൻ ഇന്ത്യയിൽ ചെലവഴിച്ചു. സ്വാമിജിയുടെ നിരന്തരമായ പ്രവർത്തനത്തിന്റെ ഫലമായി, പ്രത്യേകിച്ച് ഇടതടവില്ലാതെ പ്രഭാഷണങ്ങൾ നടത്തുകയും വിശ്രമമില്ലാതെ മറ്റുള്ളവരെ സേവിക്കുകയും മറ്റും ഫലമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി, 1902 ജൂലൈ 4-ന് രാത്രി അദ്ദേഹം നിത്യതയിൽ ലയിച്ചു.



തന്റെ മഹാസമാധിക്ക് മുമ്പ് അദ്ദേഹം വിദേശിയായ തന്റെ ഒരു അനുയായിക്ക് എഴുതിയിരുന്നു: 


“എന്റെ ശരീരത്തിന് പുറത്ത് ഇറങ്ങുന്നതും പഴകിയ വസ്ത്രം പോലെ അതിനെ വലിച്ചെറിയുന്നതും ഞാൻ നല്ലതായി കണ്ടെത്തിയേക്കാം. എന്നാൽ ഞാൻ ജോലി നിർത്തുകയില്ല. ഈ പ്രപഞ്ചം മുഴുവൻ ദൈവവുമായി ഏകീകൃതമാണെന്നു ഏവരും മനസ്സിലാക്കും വരേയ്ക്കും ഞാൻ എല്ലായിടത്തും മനുഷ്യരെ പ്രചോദിപ്പിക്കും"

 

അദ്ദേഹത്തിന്റെ ആ മരണമില്ലാത്ത വാക്കുകൾ അര്ഥവത്താക്കും വിധം വിവേകാനന്ദ സൂക്തങ്ങൾ ഇന്നും ജനകോടികൾക്കു നേർവഴി കാട്ടിക്കൊടുക്കുന്നു . നമസ്തേ!

ഗോരക്ഷ വിശ്വരക്ഷ - ഗാവോ വിശ്വസ്യ മാതരഃ

 















ഭാരതീയ സംസ്ക്കാരത്തിന്റെ പ്രതീകമാണ് പശു. ഗോമാതാ സങ്കല്പം പവിത്രവും പാവനവുമാണ്. പശുവിനെ ഭാരതീയ പൈതൃകം അമ്മയെ പോലെ ആദരിക്കുന്നു. മറ്റു ജന്മങ്ങളിൽ നിന്നെല്ലാം വേറിട്ട പിറവിയാണ് പശുവിന്റേത്. ഒരു പശുവിൽ സർവ്വാംഗം കുടി കൊള്ളുന്നത് ദേവതകളാണ്. കൊമ്പുകളുടെ അടിയിൽ ബ്രഹ്മാവും മഹാവിഷ്ണുവും കൊമ്പുകളുടെ അഗ്രത്തിൽ ഗോദാവരി തുടങ്ങിയ തീർത്ഥങ്ങളും അഖിലചരാചരങ്ങളും സ്ഥിതി ചെയ്യുന്നു. ശിരസ്സിൽ ശ്രീ പരമേശ്വരനാണ്. നെറ്റിയിൽ ശ്രീപാർവ്വതിയും.

നാസാരന്ധ്രത്തിന്റെ അഗ്രം സുബ്രഹ്മണ്യസ്വാമിയുടെ ഇരിപ്പിടമാണ്. അകത്ത് അഷ്ടദിക്പാലകർ കുടികൊള്ളുന്നു. ചെവികളിൽ അശ്വനി ദേവകൾ, ഹൃദയത്തിൽ സരസ്വതി, കപാലത്തിലാണ് യമധർമ്മൻ ത്രികാലദേവതകൾ ചുണ്ടിലും അരയിൽ സൂര്യനും കഴുത്തിൽ ഇന്ദ്രനും വസിക്കുന്നു. മാറിൽ ശരത്കുമാരന്മാരാണ്. കാലുകളിൽ വായുപുത്രന്മാർ, കാൽമുട്ടിൽ മരുത്തുകൾ, നാഗദേവതകൾ കുടികൊള്ളുന്നത് കുളമ്പിന്റെ അഗ്രത്തിലാണ്. കുളമ്പിന്റെ മദ്ധ്യഭാഗം ഗന്ധർവ്വന്മാരുടെ  ഇരിപ്പിടം മുകളിൽ ദേവകന്യകളും മുതുകിൽ ശ്രി രുദ്രനുമുണ്ട്. അഷ്ടവസുക്കൾ സന്ധികൾ ഇരിപ്പിടമാക്കി. അരക്കെട്ടിൽ പിതൃദേവതകളുടേയും പള്ളയിൽ സപ്തകന്യകകളുടേയും സ്ഥാനങ്ങളാണ്. ഗുദത്തിൽ മഹാലക്ഷ്മി, വയറ്റിൽ ഭൂമീദേവി, വാലിന്റെ അഗ്രത്തിൽ അമരന്മാരുമുണ്ട്. രോമകൂപങ്ങളിൽ സൂര്യരശ്മികളും.

മഹാസമുദ്രങ്ങൾ മടിയിലൊളിക്കുന്നു. വയറ്, ഹൃദയം, മുഖം എന്നിവ മൂന്ന് അഗ്നികളുടെ സ്ഥാനങ്ങളാണ്. യജ്ഞകർമ്മങ്ങൾ എല്ലിലും ശുക്ലത്തിലും അടങ്ങിയിരിക്കുന്നു. പശുവിന്റെ ദേഹത്തിൽ ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും മുനിവര്യന്മാരും വസിക്കുന്നതുകൊണ്ട് പശുവിനെ തൊഴുതാൽ എല്ലാ ദൈവങ്ങളേയും പൂജിച്ചതിന് സമമാകും. പശുവിനെ മഞ്ഞൾ, കുങ്കുമം എന്നിവ പൂശി പ്രദക്ഷിണം ചെയ്താൽ പശു പാൽ തരുന്നതുപോലെ എല്ലാ ദൈവങ്ങളും നിങ്ങളുടെ ഗൃഹത്തിൽ ഐശ്വര്വവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകുവാൻ അനുഗ്രഹിക്കും.


സ്വാമി വിവേകാനന്ദ സൂക്തങ്ങൾ -1

സ്വാമി വിവേകാനന്ദ സൂക്തങ്ങൾ -1

 കൽപ്പന ബുദ്ധിയും ശക്തിയും ഉള്ള ആത്മീയ പ്രതിഭ, സ്വാമി വിവേകാനന്ദൻ തന്റെ ഹ്രസ്വ ജീവിതത്തിൽ (1863-1902) അപാരമായ അധ്വാനവും നേട്ടങ്ങളും സ്വരുക്കൂട്ടി. നരേന്ദ്രനാഥ് ദത്ത ആയി  ജനിച്ച വിവേകാനന്ദൻ ചെറുപ്പത്തിൽ തന്നെ പാശ്ചാത്യ തത്ത്വചിന്തകളിൽ ആകൃഷ്ടനായിരുന്നു.

 

അതേ സമയം, ദൈവത്തെക്കുറിച്ചുള്ള സത്യത്തെ പിന്തുടരുന്നതിൽ തീവ്രാഭിനിവേശിയായിരുന്ന അദ്ദേഹം, സന്യാസി വര്യരെ പോലും ചോദ്യം ചെയ്യുകയും അവർ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് അവരോട് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തന്റെ ഗുരുവായി, ഭയാശങ്കകൾ അകറ്റി, ആദ്ധ്യാത്മിക പാതയിൽ വഴികാട്ടി ആയി, പഠിപ്പിക്കാനുള്ള അധികാരം നൽകി അദ്ദേഹത്തെ ഋഷിയും പ്രവാചകനുമാക്കി മാറ്റിയ ശ്രീരാമകൃഷ്ണൻ അങ്ങനെയുള്ള ഒരാൾ മാത്രമായിരുന്നു.


1886-ൽ ശ്രീരാമകൃഷ്ണന്റെ മരണശേഷം വിവേകാനന്ദൻ ലൗകികമായതു എല്ലാം ഉപേക്ഷിച്ച് ഒരു സഞ്ചാര സന്യാസിയായി ഇന്ത്യയിലുടനീളം അലഞ്ഞു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വർദ്ധിച്ചുവരുന്ന ഉത്കണ്ഠ പാശ്ചാത്യരിൽ നിന്ന് ഭൗതിക സഹായം തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1893-ൽ ചിക്കാഗോയിലെ മതങ്ങളുടെ കൂട്ടായ്മയിൽ ഹിന്ദുമതത്തെ പ്രതിനിധീകരിക്കാനുള്ള ക്ഷണം സ്വീകരിച്ചപ്പോൾ വിവേകാനന്ദൻ അമേരിക്കയിൽ ഉടനടി പ്രസിദ്ധനാകുകയും ആത്മീയ ജ്ഞാനം പകരുന്നതിനു സൗകര്യപ്രദമായ വേദി ഒരുക്കുകയും ചെയ്തു. "അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ" എന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രസംഗം നിറഞ്ഞ കരഘോഷത്തോടെയാണ് പങ്കെടുത്തവർ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആ ശബ്ദരേഖ ഇന്നും ലോകപ്രശസ്തമാണ്.


രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും നിർമ്മിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം വേദാന്ത തത്വശാസ്ത്രവും മതവും പ്രചരിപ്പിക്കുന്നതിനായി അമേരിക്കയിലും ഇംഗ്ലണ്ടിലും മൂന്ന് വർഷത്തോളം ചെലവഴിച്ചു. പശ്ചിമേഷ്യയിലേക്കുള്ള ഹ്രസ്വമായ രണ്ടാമത്തെ യാത്രയ്ക്ക് ശേഷം, 1902 ജൂലൈ 4-ന് അദ്ദേഹം അന്തരിച്ചു. ഒമ്പത് വാല്യങ്ങളുള്ള അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികളിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും അടങ്ങിയിരിക്കുന്നു.


1930-കൾ വരെ അമേരിക്കയിലും യൂറോപ്പിലും സൃഷ്ടിക്കപ്പെട്ട ഭൂരിഭാഗം വേദാന്ത ചിന്താ സമൂഹങ്ങൾക്കും സ്വാമി വിവേകാനന്ദനോ 1893 മുതൽ 1900 വരെ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരോ നേരിട്ട് കാരണഭൂതരാണ്.

സമാജത്തിനായുള്ള സ്വാമിയുടെ സേവനങ്ങൾ 

ഹിന്ദുമതത്തിന് മൊത്തത്തിൽ ഒരു പ്രത്യേക, വേറിട്ട വ്യക്തിത്വം നൽകിയ ആദ്യ വ്യക്തിയാണ് സ്വാമി വിവേകാനന്ദൻ. സ്വാമിജി വരുന്നതുവരെ ഹിന്ദുമതം വൈവിധ്യമാർന്ന വിഭാഗങ്ങളുടെ ഒരു കെട്ടുറപ്പില്ലാത്ത കൂട്ടായ്മ ആയിരുന്നു. ഹിന്ദുമതത്തിന്റെ അടിസ്ഥാന അടിത്തറയെക്കുറിച്ചും എല്ലാ വിഭാഗങ്ങളുടെയും പൊതു അടിത്തറയെക്കുറിച്ചും സംസാരിച്ച ആദ്യത്തെ മതനേതാവാണ് സ്വാമിജി. തന്റെ ഗുരുവായ ശ്രീരാമകൃഷ്ണൻ നിർദ്ദേശിച്ച പ്രകാരം, എല്ലാ ഹിന്ദു വിശ്വാസങ്ങളെയും എല്ലാ ഹിന്ദു ചിന്തകരുടെയും വിഭാഗങ്ങളുടെയും വീക്ഷണങ്ങളും യാഥാർത്ഥ്യത്തിന്റെയും ഹിന്ദുത്വം  എന്നറിയപ്പെടുന്ന ജീവിതരീതിയുടെയും ഒരു മുഴുവൻ ദർശനത്തിന്റെ വ്യതിരിക്തമായ മുഖങ്ങളായി സ്വീകരിച്ച ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം.


ഹിന്ദുമതത്തിന് മൊത്തത്തിൽ സവിശേഷമായ ഒരു സ്വഭാവവും ഘടനയും നൽകിയതിന്റെ ബഹുമതി സ്വാമി വിവേകാനന്ദനാണ്. സ്വാമിജി വരുന്നതുവരെ ഹിന്ദുമതം വിവിധ സംഘടനകളുടെ ഒരു അയഞ്ഞ കൂട്ടായ്മയായിരുന്നു. ഹിന്ദുമതത്തിന്റെ അനിവാര്യമായ അടിത്തറയെക്കുറിച്ചും എല്ലാ വിഭാഗങ്ങളും പങ്കിടുന്ന പൊതുതത്വങ്ങളെക്കുറിച്ചും ചർച്ച ചെയ്ത ആദ്യത്തെ മതനേതാവാണ് സ്വാമിജി. തന്റെ ഗുരു ശ്രീരാമകൃഷ്ണന്റെ കൽപ്പനപ്രകാരം, ഹിന്ദുമതം എന്നറിയപ്പെടുന്ന യാഥാർത്ഥ്യത്തിന്റെയും ജീവിതരീതിയുടെയും ഏകീകൃത ദർശനത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളായി എല്ലാ ഹൈന്ദവ വിശ്വാസങ്ങളെയും എല്ലാ ഹൈന്ദവ പണ്ഡിതന്മാരുടെയും സംഘടനകളെയും അഭിപ്രായങ്ങളെയും ആദ്യമായി ഒരുപോലെ അംഗീകരിച്ചത് അദ്ദേഹമാണ്.


സ്വാമിജിയുടെ വരവിനുമുമ്പ് ഹൈന്ദവ സംഘടനകൾക്കിടയിൽ കലഹങ്ങളും മത്സരബുദ്ധികളും നിലനിന്നിരുന്നു. അതുപോലെ, പല ദാർശനിക സംവിധാനങ്ങളുടെയും പാഠ്യപദ്ധതികളുടെയും വക്താക്കൾ തങ്ങളുടെ കാഴ്ചപ്പാടുകൾ മാത്രമാണ് യഥാർത്ഥവും സാധുതയുള്ളതും എന്ന് അവകാശപ്പെട്ടിരുന്നു . സ്വാമിജി ശ്രീരാമകൃഷ്ണന്റെ സമന്വയത്തിന്റെ (സമന്വയ) തത്വശാസ്ത്രം സ്വീകരിച്ചുകൊണ്ട് വൈവിധ്യത്തിൽ ഏകത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഹിന്ദുമതത്തിന്റെ മൊത്തത്തിലുള്ള ഏകീകരണം കൊണ്ടുവന്നു.


അദ്ദേഹം നൽകിയ മറ്റൊരു സുപ്രധാന സേവനം ഹിന്ദുമതത്തെ പ്രതിരോധിക്കാൻ തന്റെ ശബ്ദം ഉയർത്തി എന്നതാണ്. വാസ്‌തവത്തിൽ, പടിഞ്ഞാറൻ രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ പ്രാഥമിക തൊഴിലുകളിൽ ഒന്ന് ഇതായിരുന്നു. വിദേശികളുടെ പരിമിതമായ അറിവും തെറ്റിദ്ധാരണകളും പാശ്ചാത്യ മനസ്സുകളിൽ ഹിന്ദുമതത്തെയും ഇന്ത്യയെയും കുറിച്ചുള്ള വികലമായ വീക്ഷണം വളർത്തിയെടുത്തിരുന്നു. എങ്കിലും അദ്ദേഹം ശക്തമായി ഹിന്ദുത്വത്തിന് വേണ്ടി നില കൊള്ളുകയും അവരുടെയെല്ലാം തെറ്റിധാരണകൾ മാറ്റി വിദേശികൾക്കിടയിൽ സനാതന ധർമത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കാൻ അശ്രാന്തം പരിശ്രമിക്കുകയും ചെയ്തു. എങ്കിലും തന്റെ ശ്രമങ്ങളിൽ സ്വാമിജിക്ക് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വരികയുമുണ്ടായി. 


പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഭാരതം പൊതുവെയും ഹിന്ദുമതം പ്രത്യേകിച്ചും, പാശ്ചാത്യ ലൗകിക ജീവിത രീതികൾ, വാണിജ്യ - കമ്പോള കാഴ്ചപ്പാടുകൾ, രാഷ്ട്രീയ മാറ്റങ്ങൾ, അന്യമത പ്രബോധനം എന്നിവയിൽ നിന്ന് ഗുരുതരമായ വെല്ലുവിളികൾ നേരിട്ടപ്പോൾ  പാശ്ചാത്യ നാഗരികതയുടെ ഏറ്റവും നല്ല വശങ്ങൾ മാത്രം ഹിന്ദു സമൂഹത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് സ്വാമി വിവേകാനന്ദൻ അത്തരം പ്രതിബന്ധങ്ങളെ മറികടന്നു.


സന്യാസത്തെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ട് സ്വാമി വിവേകാനന്ദൻ ഹിന്ദുമതത്തിന് ഗണ്യമായ സംഭാവന നൽകി. ത്യാഗത്തിന്റെയും ഈശ്വരസാക്ഷാത്കാരത്തിന്റെയും പരമ്പരാഗത ആദർശങ്ങളും അദ്ദേഹം നിർവചിച്ച പുതിയ സന്യാസ ആദർശത്തിൽ മനുഷ്യനോടുള്ള സേവനം ഈശ്വരനോടുള്ള  സേവനം എന്ന കാഴ്ചപ്പാടുമായി  കൂട്ടിയിണക്കിരിക്കുന്നു. രാമകൃഷ്ണ ക്രമം (മാനവ സേവാ മാധവ സേവാ) എന്ന് അറിയപ്പെടുന്ന ഈ തത്വചിന്തയിലൂടെ സ്വാമി വിവേകാനന്ദനാണ് സാമൂഹിക സേവനത്തെ ദൈവിക കർത്തവ്യമായി ഉദ്ബോധിപ്പിച്ചത് .


സ്വാമി വിവേകാനന്ദൻ പഴയ ഹൈന്ദവ ഗ്രന്ഥങ്ങളെയും ബൗദ്ധിക സങ്കൽപ്പങ്ങളെയും സമകാലിക വാക്കുകളിലേക്ക് വിവർത്തനം ചെയ്യുക എന്നതിലുപരിയായി സ്വന്തം അതീന്ദ്രിയാനുഭവങ്ങളെയും ഭാവി ദർശനത്തെയും അടിസ്ഥാനമാക്കിയുള്ള ചില പുതിയ ആശയങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നിരുന്നാലും, അവയെ പൂർണ്ണമായും ഗ്രഹിയ്ക്കാൻ ഹിന്ദു തത്ത്വചിന്തയുടെ സമഗ്രവും കൂലങ്കുഷവുമായ പരിശോധനയും പഠനവും ആവശ്യമാണ്

തുടരും.... 

ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ

 



പമ്പാ നദിയുടെ മണൽ വിരിച്ച ചെറുകോൽ ഭാഗത്താണ് ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം വർഷം തോറും നടത്തിവരുന്നത്. ഈ കൺവെൻഷൻ ഒരാഴ്ച നീണ്ടുനിൽക്കും, ഓരോ ദിവസവും പ്രമുഖ പണ്ഡിതന്മാരും ആചാര്യന്മാരും വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ നടത്തുന്നു. ഇത്തരത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണിത്. എല്ലാ വർഷവും, പ്രധാന സംഘടനയായ ഹിന്ദു മത മഹാമണ്ഡലം ഈ പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ ഹിന്ദു വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ് ഹിന്ദു മത മഹാമണ്ഡലം. തൊട്ടുകൂടായ്മയും മറ്റ് തരത്തിലുള്ള മുൻവിധികളും പോലുള്ള സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെ പ്രചാരണം നടത്തുന്ന ഒരു പരിഷ്‌കരണവാദി കൂട്ടായ്മയായി ആണ് ഈ സംഘടന ആരംഭിച്ചത്. അനേകം അന്ധവിശ്വാസങ്ങൾ, അനാവശ്യമായ ആചാരങ്ങൾ, കാലഹരണപ്പെട്ട ഉത്സവങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിന് അത് തുടക്കമിട്ടുകൊണ്ട് കേരളത്തിൽ ഒരു മതവിപ്ലവത്തിന് തുടക്കമിട്ടു.

പ്രശസ്ത ഗുരുജി ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ പേരിലുള്ള വിദ്യാധിരാജ നഗർ ആണ് ഈ പരിപാടിയുടെ വേദി. ഇരുപതാം നൂറ്റാണ്ടിൽ അദ്ദേഹം കേരളത്തിലെ ഒരു പ്രമുഖ സാമൂഹിക പരിഷ്കർത്താവായിരുന്നു. പരിഷത്തിന്റെ പ്രധാന ലക്ഷ്യം ഹിന്ദു ജീവിതരീതിയുടെ ചരിത്ര പാരമ്പര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, ആധുനികവും ശാസ്ത്രീയവുമായ ചട്ടക്കൂടിലേക്ക് നന്നായി യോജിക്കുന്ന മതത്തിനും സമൂഹത്തിനും ഇടയിൽ പ്രസക്തമായ ശൃംഖല സൃഷ്ടിക്കുക എന്നതാണ്. ഹിന്ദു മത മഹാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ പുതിയ മേഖലകളിലേക്കും മാനങ്ങളിലേക്കും വ്യാപിക്കുന്നു. സമീപകാലത്ത് സ്ഥാപിതമായ സനാതന ധർമ്മ പഠന ഗവേഷണ കേന്ദ്രം, ഉദ്ബോധനവും സത്യ അന്വേഷണവും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ ലക്ഷ്യമിടുന്നു.

ആധികാരിക ഹൈന്ദവ സാഹിത്യങ്ങളുടെ ഒരു വലിയ ശേഖരമുള്ള ഒരു ഹിന്ദു മത ഗ്രന്ഥശാല അഥവാ  റഫറൻസ് ലൈബ്രറിയും വിദ്യാധിരാജ നഗറിൽ ഉണ്ടായിരിക്കുന്നതാണ്. യുവജനങ്ങൾക്കായി സെമിനാറുകൾ, സംഭാഷണങ്ങൾ, പഠന സെഷനുകൾ എന്നിവയുടെ ക്രമമായ സമയവ്യവസ്ഥ സ്ഥാപിക്കാനും കൺവെൻഷൻ പ്രതീക്ഷിക്കുന്നു.

ഏതൊരു സനാതന ധർമ്മ വിശ്വാസിയുടെയും അഭിമാന മുഹൂർത്തങ്ങളിൽ ഒന്നാണ് ചെറുകോൽപ്പുഴ കൺവെൻഷൻ കൊണ്ടാടുന്ന ദിവസങ്ങൾ. കേരളത്തിൽ നിന്നെന്നല്ല ഇതര സംസ്ഥാനങ്ങളിൽ പോലും സനാതന ധർമ്മത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ തേടി ചെറുകോൽപുഴയിലേക്ക് പ്രവഹിക്കുന്ന കാഴ്ച തീർത്തും നയനമനോഹരമാണ്. കോവിട് കാലഘട്ടത്തിലും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ഈ വർഷവും കൺവെൻഷൻ ഭംഗിയായി നടത്തുവാൻ ഹിന്ദു മത മഹാമണ്ഡലം എടുക്കുന്ന കഠിനാദ്ധ്വാനം പ്രശംസനീയം തന്നെയാണ്. ഏവർകും വിദ്യാധിരാജ നഗറിലേക്ക് സ്വാഗതം!!!


സനാതന ധർമത്തിലെ അന്നദാനത്തിന്റെ പ്രാധാന്യം

സനാതന ധർമത്തിലെ നിഗൂഢതകളിൽ, അനുകമ്പയും ഐക്യവും ആത്മീയതയും മാനവികതയും എല്ലാം പ്രതിധ്വനിക്കുന്ന ഒരു പരമ്പരാഗത ആചാരം പ്രകാശപൂരിതമായി നിലകൊള്ളുന...